Tuesday, 20 August 2013

New malayalam movie pullipulikalum attin kuttiyum laljose kunjakko bobban latest movie

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും - രസകരം,മനോഹരം!

കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത " പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും " എന്ന ചിത്രം ഗംഭീര പ്രകടനത്തോടെ റംസാന്‍ ചിത്രങ്ങളില്‍ ഒന്നാംസ്ഥാനത്ത് ഇടംപിടിക്കുകയാണ്. ഒരുപക്ഷേ അതിനു കാരണം തന്റെ പതിവു ശൈലിയില്‍ നിന്നുകൊണ്ടുതന്നെയാണെങ്കിലും ചിത്രത്തിലുടനീളം പ്രണയത്തെയും നര്‍മ്മത്തെയും അതിമനോഹരമായി ചാലിച്ചെടുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതു തന്നെയാകാം. കൂടാതെകുഞ്ചാക്കോ ബോബനിലെ നടനെ രസകരമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കുട്ടനാടിന്‍റെ ദൃശ്യചാരുതയെ വശ്യതയോടു കൂടിഒപ്പിയെടുക്കുന്നതിലും ചിത്രത്തിലെ അണിയറക്കാര്‍ക്ക് കഴിഞ്ഞെന്നതാണ് ഈ ചിത്രത്തിന്റെ ഹൈലേറ്റുകള്‍. സംവിധായകന്‍ ലാല്‍ ജോസും ഛായാഗ്രാഹകന്‍ എസ് കുമാറും,വിദ്യാസാഗറിന്റെ സംഗീതവുമെല്ലാം കൂടി ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിക്കുന്നത് ഒരു മധുരമായ പെരുന്നാള്‍ സമ്മാനം തന്നെയാണ്.

ചിത്രം ബുദ്ധി ജീവികള്‍ക്കുള്ളതല്ല എന്ന് പ്രഖ്യാപിച്ചതിലൂടെഎന്റര്‍ടെയ്‌ന്‍‌മെന്റ് ആഗ്രഹിക്കുന്നവര്‍ക്കും സിനിമ എന്ന കലയെഎന്റര്‍‌ടെയ്‌നര്‍ എന്ന നിലയില്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചിത്രമാണിതെന്ന് നിഗമനം ഉണ്ടായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്ന ചിത്രമാണ് പുള്ളിപുലികളും ആട്ടിന്‍‌കുട്ടിയും. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും പുറത്തിറങ്ങിയപ്പോള്‍ തന്നെ ഈ എന്റര്‍‌ടെയ്‌ന്മെന്റ് ഗന്ധം പ്രേക്ഷകര്‍ക്ക് അടിച്ചതാണ്. കോമഡിപ്രണയം എന്നിവ ചിത്രത്തിന്റെ ഇതിവൃത്തമാണെന്ന് ട്രെയ്‌ലറിലൂടെയും ഗാനങ്ങളിലൂടെയും മനസ്സിലായ മലയാള പ്രേക്ഷകരെ ഒരു ഘട്ടത്തിലും നിരാശപ്പെടുത്താത്ത ചലച്ചിത്രോല്‍പ്പന്നമാണ് ലാല്‍ ജോസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വെറും ഒരു പ്രണയ കഥയെന്നോഎന്റര്‍‌ടെയ്‌നറെന്നോ മാത്രമായി ചിത്രത്തെ എഴുതിതള്ളാനും കഴിയില്ല. അതിനുപുറമേ ഒരു നല്ല കുടുംബചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയിട്ടുണ്ട് ഈ പെരുന്നാള്‍ സമ്മാനത്തില്‍. ലാല്‍ജോസിന്റെ തന്നെ ചിത്രമായ മീശമാധവനെ പുള്ളിപുലികളും ആട്ടിന്‍‌കുട്ടിയും എത്രത്തോളം പിന്‍തള്ളുമെന്നതാണ് ഇനി കാണേണ്ടത്.


കുട്ടനാടിന്റെ സംസ്‌കാരത്തെയും ജീവിതരീതികളെയും തന്മയത്വത്തോടെ ഒപ്പിയെടുത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം സിന്ധുരാജാണ്. ചക്കാട്ടുതറയിലെമാധവിയമ്മയുടെ നാലു മക്കളില്‍ ഇളയവനായ ചക്ക ഗോപന്‍ എന്ന ഗോപനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്‌. ഒരു പണിക്കും പോകാതെ തിന്നും കുടിച്ചും ഗുണ്ടായിസം കാട്ടിയും നടക്കുന്ന ചേട്ടന്മാരുടെ എല്ലാ വില്ലത്തരങ്ങളുടെയും ഭവിഷത്ത് അനുഭവിക്കേണ്ടി വരുന്ന ഗോപനിലൂടെയാണ് കഥ പറഞ്ഞുതുടങ്ങുന്നത്. ഒരു ഹൌസ്‌ബോട്ടുടമ കൂടിയായ ഗോപന്‍ വിദേശികളെ ആകര്‍ഷിക്കുന്നതിനായി കൈനകരി ജയശ്രീ എന്ന നര്‍ത്തകിയെ രംഗത്തിറക്കുകയും പിന്നീട് അവര്‍ക്കിടയില്‍ പ്രണയം രൂപപ്പെടുകയും ചെയ്യുന്നതിലൂടെ മുന്നോട്ടുപോകുന്ന കഥയില്‍ തന്റെ ചേട്ടന്മാരെ നേരെയാക്കാന്‍ ഗോപന്‍ നടത്തുന്ന പരിശ്രമങ്ങളും രസകരങ്ങളാണ്. നാട്ടിലെ പ്രമാണിയും ഹൌസ്‌ബോട്ടുടമയുമായ കുരിയച്ചന് ഗോപനോട് തോന്നുന്ന ശത്രുത സംഘര്‍ഷഭരിതമായ നിമിഷങ്ങളിലേക്കും വഴിതുറക്കുന്നതിലൂടെ ചിത്രം പുരോഗമിക്കുകയാണ്. ഗോപന്റെ മനപ്പൂര്‍വമല്ലാത്ത ചെയ്തികളിലൂടെ അയാള്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങളും അതിന് ആക്കം കൂട്ടുന്നു. എന്നാല്‍ കുട്ടനാട് പശ്ചാത്തലമാക്കുമ്പോഴും കാലഘട്ടത്തിനു യോജിക്കുന്ന വിധത്തില്‍ത്തന്നെ പ്രമേയത്തെ ലാല്‍ ജോസ് സമീപിച്ചിരിക്കുന്നതെന്ന്എടുത്തു പറയേണ്ടിയിരിക്കുന്നു.

'എന്തിനും ഏതിനും മാമച്ചന്‍' എന്ന ശക്തമായ കഥാപാത്രത്തിലൂടെ തന്റെ സ്ഥിരം വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗൗരവമുള്ള ഹാസ്യം ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ് സുരാജ്വെഞ്ഞാറമൂട്. ചിത്രത്തിലെ മറ്റൊരു മുഖ്യ സവിശേഷത കഥാപാത്ര രൂപീകരണമാണ്. കെട്ടിലും മട്ടിലും പുതുമ നിറഞ്ഞ വിധമാണ് കഥാപാത്ര രൂപീകരണ നടത്തിയിരിക്കുന്നത്. ഗ്രാമാന്തരീക്ഷത്തിനു യോജിക്കും വിധമുള്ള വേഷവിധാനങ്ങളില്‍ നിന്നു വിട്ടുമാറി കഥാപാത്രത്തിന് യോജിക്കുന്ന തരത്തിലുള്ള ചക്ക ഗോപന്റെ വരുത്തിത്തീര്‍ത്ത ആധുനികതയും ചിത്രത്തിന്റെപേരിലെന്ന പോലെ പരോക്ഷമായി സൂചിപ്പിക്കുന്ന ആട്ടിന്‍കുട്ടിയുടെതുപോലുള്ള താടിയും മറ്റും ഇതിനുദാഹരണങ്ങളാണ്. കുട്ടനാടന്‍ തീരങ്ങളിലെ ജനങ്ങള്‍ആശ്രയിക്കുന്ന ടൂറിസവും അതിനുള്ള പൊടികൈകളുമെല്ലാം കൈവശമാക്കിയ കഥാപാത്രമാണ് ആട്ടിന്‍‌കുട്ടിയുടേത്. കൈനകരി ജയശ്രീ എന്ന നര്‍ത്തകിയുടെ വേഷത്തിലൂടെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നമിത പ്രമോദും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നമിതയുടെ കരിയറില്‍ ഇതുവരെ ലഭിച്ചിട്ടുള്ളകഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രാധാന്യം ലഭിക്കുന്ന മറ്റ് രണ്ട് ഘടകങ്ങള്‍ ഛായാഗ്രഹണവും ഗാനങ്ങളുമാണ്. മീശമാധവന് ശേഷം ലാല്‍ജോസ്വിദ്യാസാഗര്‍, എ കുമാര്‍ ടീം ഒന്നിക്കുന്ന ഒരു പ്രോജക്ട് ആയിരുന്നു പുള്ളിപുലികളും ആട്ടിന്‍‌കുട്ടിയും. ആ ടീം വര്‍ക്കിന്റെ ചെരുവകള്‍ തന്നെയാണ് ചിത്രത്തിനെ ഇത്രമേല്‍ സുന്ദരമാക്കുന്നതും. എന്നും സുന്ദരമായ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ എസ് കുമാറിനൊപ്പം ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു ഛായാഗ്രാഹകന്‍ മലയാളത്തില്‍ ഉണ്ടോയെന്ന് സംശയമാണ്. അതിന്റെ മറ്റൊരു ഉത്തമ ഉദാഹരണമായി പുള്ളിപുലിയെ നിസംശയമെടുത്ത് കാണിക്കാം. ഈ ദൃശ്യം പകര്‍ത്തലിന് കൂട്ടായത് നൂതന ക്യാമറയായ ARRI ALEXA XT ആണ്. ഇന്ത്യയില്‍ തന്നെ മറ്റൊരു ചിത്രത്തില്‍ ഈ ക്യാമറ സംവിധാനം ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും ഉണ്ട്. ദൃശ്യങ്ങള്‍ നയന സൌകുമാര്യം നല്‍കുമ്പോള്‍ വിദ്യാസാഗര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ നല്‍കുന്ന ശ്രവണമാധുര്യം ഒന്ന് വേറെ തന്നെയാണ്. 'ഒറ്റത്തുമ്പി...', 'കൂട്ടി മുട്ടിയ ...'എന്ന് തുടങ്ങുന്ന ഗാനവും പ്രണയത്തെ തീവ്രമായ തലങ്ങളില്‍ആവിഷ്കരിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും സന്ദര്‍ഭോചിതവും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഗോപന്റെ (കുഞ്ചാക്കോ ബോബന്‍) സഹോദരന്മാരായിട്ടെത്തുന്നത് ഷിജു ജോജു ഇര്‍ഷാദ് എന്നിവരാണ്. ഇവര്‍ മൂവരെയും ഇതുവരെ കണ്ടിട്ടില്ലാത്ത വേഷപകര്‍ച്ചയിലാണ് ലാല്‍ ജോസ്അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ടച്ചുള്ള ക്യാരക്‌ടര്‍ മൂന്നു പേരും ഹൃദ്യമാക്കിയിട്ടുണ്ട്. ഇവരെക്കൂടാതെ ഷമ്മി തിലകന്‍ ,ശിവജി ഗുരുവായൂര്‍ ,ഹരീശ്രീ അശോകന്‍, കെ.പി.എസ്.സി ലളിത,ബിന്ദു പണിക്കര്‍, അനുശ്രീപോന്നമ്മ ബാബുഅഞ്ജന അപ്പുക്കുട്ടന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ബാല്‍ക്കണി 6 എന്റര്‍ടെയന്‍മെന്റ്സിന്റെ ബാനറില്‍ ഷെബിന്‍ബക്കര്‍ സുല്‍ഫി അസീസ്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രംനിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍പ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ചിരിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോഎന്റര്‍ടെയന്‍മെന്റ്സാണ്.

No comments:

Post a Comment