Tuesday, 20 August 2013

രൂപയുടെ വീഴ്ചയില്‍ ഗള്‍ഫ് കറന്‍സികള്‍ കുതിക്കുന്നു

ദുബൈ: തുടര്‍ക്കഥയാകുന്ന രൂപയുടെ വിലയിടിവ് രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിടുമെങ്കിലും പ്രവാസികള്‍ ആഹ്ളാദത്തിലാണ്. ഡോളറിനെതിരെ 63 രൂപയിലേറെ മൂല്യമിടിഞ്ഞ രൂപ ഗള്‍ഫ് കറന്‍സികള്‍ക്കും റെക്കോഡ് വിനിമയ മൂല്യമാണ് നല്‍കുന്നത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് തിങ്കളാഴ്ച 17.18 രൂപ വരെ ലഭിച്ചു. അതായത് 58.20 ദിര്‍ഹമുണ്ടെങ്കില്‍1000 രൂപയാക്കി മാറാം. തിങ്കളാഴ്ച രാവിലെ 16.94 രൂപയില്‍ തുടങ്ങിയ വിനിമയമൂല്യം പിന്നീട് വീണ്ടും താഴോട്ടുപോവുകയായിരുന്നു. ഇതുവരെയില്ലാത്ത വിലയാണ് ഗള്‍ഫ് കറന്‍സികള്‍ക്കിപ്പോള്‍ ലഭിക്കുന്നത്. ബാങ്കുകള്‍ തമ്മിലുള്ള ഈ വിനിമയ നിരക്കില്‍നിന്ന് അല്‍പം കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 1,000 രൂപക്ക് തുല്യമായ ഗള്‍ഫ് കറന്‍സികളുടെ ഇന്നലെ വൈകീട്ടത്തെ വിനിമയ മൂല്യം ഇങ്ങനെയാണ്: യു.എ.ഇ ദിര്‍ഹം -58.41, സൗദി റിയാല്‍-59.56, കുവൈത്തി ദിനാര്‍-4.49, ഒമാനി റിയാല്‍-6.12, ബഹ്റൈന്‍ ദിനാര്‍-6.03, ഖത്തര്‍ റിയാല്‍-57.88. വിവിധ പണ വിനിമയ സ്ഥാപനങ്ങളുടെ നിരക്കില്‍ നേരിയ വ്യത്യാസം പ്രകടമാണ്. കൂടുതല്‍ പണം മാറാനത്തെുന്നവര്‍ക്ക് മികച്ച വിനിമയ നിരക്ക് നല്‍കാനും സ്ഥാപനങ്ങള്‍ തയാറാണ്. വന്‍തോതില്‍ നാട്ടിലേക്ക് പണമൊഴുകുന്നതായി വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.




 ഗള്‍ഫ് കറന്‍സി പരമാവധി മിച്ചംപിടിച്ച് നാട്ടിലേക്കയക്കുകയാണ് പ്രവാസികള്‍. ഓരോ ദിവസവും പുതിയ പുതിയ താഴ്ചകളിലേക്ക് രൂപ പോകുന്നത് ’കണ്‍ഫ്യൂഷന്‍’ ഉണ്ടാക്കുന്നുണ്ടെന്ന് മാത്രം. ഞായറാഴ്ച പണം അയച്ചവന്‍ തിങ്കളാഴ്ചയിലെ ഇടിവ് കാണുമ്പോള്‍ തലക്ക് കൈവെക്കുന്നു. ഈ ഇടിവ് എവിടെ അവസാനിക്കുമെന്ന ധന വിദഗ്ധരുടെ പ്രവചനങ്ങള്‍ ശ്രദ്ധിച്ച് ചിലരെല്ലാം സൂക്ഷ്മതയോടെയാണ് ‘വിനിമയ’ തീരുമാനമെടുക്കുന്നത്. ഡോളറിനെതിരെ രൂപ 65 രൂപയിലേക്ക് ഉടനെ പതിക്കുമെന്ന വാര്‍ത്തയില്‍ പ്രതീക്ഷയര്‍പിക്കുന്നവരുമുണ്ട്. അയക്കാന്‍ കൈയില്‍ കാശില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും എന്നതാണ് സത്യം. വീട്ടുവാടകക്കും മറ്റു ചെലവുകള്‍ക്കും മാറ്റിവെച്ചശഷം ബാക്കിയുള്ളത് മാസം തുടക്കത്തില്‍ തന്നെ നാട്ടിലേക്ക് അയക്കുന്നവരാണ് കൂടുതലും. സമ്പാദ്യമായി സൂക്ഷിച്ചവര്‍ തന്നെ മുന്‍ ഇടിവുകളില്‍ രൂപയാക്കി നാട്ടിലത്തെിച്ചുകഴിഞ്ഞു. ഇനി പണം കൈയില്‍ വരാന്‍ 10 ദിവസമെങ്കിലും കാത്തിരിക്കണം. അപ്പോഴത്തെ വിനിമയമൂല്യം എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ കണക്കുകൂട്ടാനും വയ്യ. അതിനിടയില്‍ കടം വാങ്ങിയും ചിട്ടിപിടിച്ചുമെല്ലാം സമ്പാദ്യം രൂപയിലേക്ക് മാററിവെക്കുന്നവരുമുണ്ട്. പരമാവധി ചെലവുചുരുക്കി ഓരോ ദിര്‍ഹവും ദിനാറും റിയാലും മിച്ചംപിടിക്കുകയാണ് ഓരോ പ്രവാസിയും. ചെലവ് ചുരുക്കലിന്‍െറ ഭാഗമായി ആര്‍ഭാടം ഒഴിവാക്കുന്നവര്‍ മുതല്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നവര്‍ വരെയുണ്ട്.ഇക്കഴിഞ്ഞ ജൂലൈ 31ന് യു.എ.ഇ ദിര്‍ഹത്തിന് 16.65 രൂപ വരെ ലഭിച്ചപ്പോള്‍ ഇതിനപ്പുറം പോകുമെന്ന് കരുതിയവര്‍ ചുരുക്കമായിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് ഒരു യു.എ.ഇ ദിര്‍ഹത്തിന് 14.96 രൂപയാണ് ലഭിച്ചിരുന്നത്. അതായത് നാട്ടില്‍ ആയിരം രൂപ എത്തിക്കാന്‍ അന്ന് 66.85 ദിര്‍ഹം വേണ്ടിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇതേ കാലയളവില്‍ യു.എ.ഇ ദിര്‍ഹത്തിന് 12 രൂപയായിരുന്നു മൂല്യം. അമേരിക്കന്‍ ഡോളറിന് 44 രൂപയും. അതാണിപ്പോള്‍ ദിവസം കഴിയുംതോറും ആകര്‍ഷകമായ നിരക്കിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment