Tuesday, 20 August 2013

വൃദ്ധയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തി

മാവേലിക്കര: വീട്ടില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധമാതാവിന്‍െറ ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈതതെക്ക് കണ്ണമംഗലം അളകാപുരിയില്‍ പരേതനായ ജനാര്‍ദനന്‍നായരുടെ ഭാര്യ സുമതി നായരാണ് (75) മരിച്ചത്.



 രണ്ട് മക്കളാണിവര്‍ക്ക്. മകന്‍ ഡോ. സഞ്ജയ് ഭാര്യ അനുപമക്കൊപ്പം പട്ടാമ്പിയിലാണ്. മകള്‍ സുധാപണിക്കരെ ചങ്ങനാശേരിയിലാണ് വിവാഹം ചെയ്തയച്ചത്. ഇവര്‍ വിളിച്ചിട്ട് ഒരുമാസത്തോളമായി അമ്മ ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. ഇതേതുടര്‍ന്ന് ചങ്ങനാശേരിയില്‍നിന്ന് മരുമകന്‍ ഡോ. നാരായണ പണിക്കര്‍ തിങ്കളാഴ്ച വൈകുന്നേരം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാവേലിക്കര പൊലീസ് എത്തി മകന്‍െറ സാന്നിധ്യത്തില്‍ രാത്രി ഒമ്പതുമണിയോടെയാണ് വീട് തുറന്നത്. മുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു. മൃതദേഹം അസ്ഥിപഞ്ജരം മാത്രമായ നിലയിലായിരുന്നു. ആഭരണങ്ങളോ വീട്ടിലെ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും ഹൃദ്രോഗമാണ് മരണകാരണമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. സമീപത്ത് വീടുകളില്ല. ജനലുകളും വാതിലുകളുമെല്ലാം അടച്ചുപൂട്ടിയിരുന്നതിനാല്‍ ദുര്‍ഗന്ധം പുറത്തെത്തിയുമില്ല.

No comments:

Post a Comment